
ന്യൂഡല്‍ഹി: ആദായ നികുതിഘടനയിൽ പുതിയ പരിക്ഷകരണങ്ങൾ പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.
പുതിയ ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചിട്ടുമുണ്ട്. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. ലെതര്‍, തുണിത്തരങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് വില കുറയും. സ്വർണത്തിനും വെള്ളിക്കും വില കുറയും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉൽപന്നങ്ങൾക്കും നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയുമെന്നാണ് പ്രഖ്യാപനം.
മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ക്യാൻസർ രോഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.