
മോസ്കോ: സിറിയയില്‍ നിന്ന് റഷ്യയിലേക്ക് രക്ഷപ്പെട്ട മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റഷ്യ രംഗത്ത്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും അസ്മ റഷ്യയിൽ സന്തുഷ്ടയാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അസദ് മോസ്‌കോയിൽ ഒതുങ്ങിക്കഴിയുകയാണെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും ദിമിത്രി പെസ്കോവ് നിഷേധിച്ചു.
തുർക്കി, അറബ് മാധ്യമങ്ങളാണ് അസ്മയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നത്. മോസ്കോയിൽ അഭയം പ്രാപിച്ച അസദ്, നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നതെന്നും അദ്ദേഹത്തിന്റെ 270 കിലോഗ്രാം സ്വർണവും 2 ബില്യൺ യുഎസ് ഡോളറും മോസ്കോയിലെ 18 അപ്പാർട്ടുമെൻ്റുകളും ഉൾപ്പെടുന്ന പണവും സ്വത്തുക്കളും റഷ്യൻ അധികൃതർ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
സിറിയന്‍ സ്വദേശികളാണ് മാതാപിതാക്കളെങ്കിലും ലണ്ടനിലാണ് അസ്മ ജനിച്ചതും വളര്‍ന്നതും. ബ്രിട്ടിഷ് – സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. 2000ൽ 25-ാം വയസ്സിൽ സിറിയയിലേക്ക് താമസം മാറിയ അവർ, അതേവർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. സിറിയയില്‍ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം അസ്മയെ ബ്രിട്ടനിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി നേരത്തെ പറഞ്ഞിരുന്നു.
Russia denies Assad’s wife Asma divorce petition