
തൃശൂർ• കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് തകർന്ന തൂശൂരെ ശക്തൻ തമ്പുരാന്റെ പ്രതിമ രണ്ടു മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു. ഇപ്പോൾ ഓർഡർ കൊടുത്താൽ പ്രതിമ നിർമിക്കാൻ ആറു മാസം എങ്കിലും വേണ്ടിവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജൂൺ ഒമ്പതാം തിയതിയാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രണ്ടുമാസത്തിനകം പ്രതിമ പുനർനിർമിക്കും എന്നായിരുന്നു സർക്കാരിന്‍റെ വാക്ക്. പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.















