കൊൽക്കത്ത: സന്ദേശ്ഖലി കേസ് സിബിഐക്ക് വിടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മാർച്ച് അഞ്ചിനാണ് കൊൽക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ തന്നെ കേസിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി ഷെയ്ഖ് ഷാജഹാനെ സിബിഐയുടെ കസ്റ്റഡിയിൽ വിടാൻ ബംഗാൾ പോലീസിന് കോടതി നിർദേശം നൽകി. ഇഡി ഉദ്യോഗസ്ഥരെ ഷെയ്ഖ് ഷാജഹാന്റെ അനുയായികൾ ആക്രമിക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടത്. തുടർന്ന് മാർച്ച് ആറിന് തന്നെ ഷെയ്ഖ് ഷാജഹാനെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം ഷെയ്ഖ് ഷാജഹാന്റെ സിബിഐ കസ്റ്റഡി കാലാവധി ഈ മാസം 14 വരെ നീട്ടി. അന്നേ ദിവസം കോടതിയിൽ വീണ്ടും ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.