വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ സ്നിപ്പർ ശ്രമിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ചകളുടെ പേരിൽ രാജിവയ്ക്കാനുള്ള ആവശ്യം ശക്തമാകുന്നതിനിടെ സീക്രട്ട് സർവീസ് ഡയറക്ടർ തിങ്കളാഴ്ച കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകും. എസ്എസ്ഡി കിംബർലി ചീറ്റിലാണ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുക. ജൂലായ് 13-ന് പെൻസിൽവാനിയ റാലിയിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.
തലനാരിഴക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി രക്ഷപ്പെട്ടത്. സംഭവത്തിൽ 20കാരനായ അക്രമി തോമസ് മാത്യു ക്രൂക്സിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് സുരക്ഷ ഒരുക്കിയെങ്കിലും തോക്കുധാരി എങ്ങനെ കെട്ടടത്തിന് മുകളിലെത്തിയെന്ന് ചോദ്യമുയർന്നിരുന്നു. മുമ്പുള്ള വർഷങ്ങളിൽ ട്രംപിൻ്റെ പരിപാടികളിൽ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥനകൾ നിരസിച്ചതായി രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർകാസ് സംഭവിവത്തെ സുരക്ഷാ പരാജയമെന്ന് വിശേഷിപ്പിച്ചിരുന്നു. നിരവധി നിയമനിർമ്മാതാക്കൾ ചീറ്റിലിനോട് രാജിവയ്ക്കാനോ അല്ലെങ്കിൽ പ്രസിഡൻ്റ് ജോ ബൈഡൻ അവരെ പുറത്താക്കണമെന്നോ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ചീറ്റിൽ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. പ്രസിഡന്റ് ബൈഡനും കിംബർലിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
Secret Service chief will be questioned over security failures on Trump programme