
മുംബൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംവരണത്തെക്കുറിച്ച് അമേരിക്കയിൽ നടത്തിയ പ്രസ്താവനക്കെതിരെ പ്രകോപന പരാമർശവുമായി ശിവസേന എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ് രംഗത്ത്. രാഹുലിന്റെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നാണ് സഞ്ജയ് ഗെയ്‌ക്‌വാദ് പറഞ്ഞത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്‌ക്‌വാദ് പറയുന്നത്. ഇത് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിർക്കുന്ന അന്തർലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് താൻ 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.
മറാത്തികൾ, ധംഗർമാർ, ഒബിസി വിഭാഗത്തിലുള്ളവർ സംവരണത്തിനായി പോരാടുകയാണ്, എന്നാൽ സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഭരണഘടന ഉയർത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചെന്നും എന്നാൽ രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.
അതേസമയം ഗെയ്‌ക്‌വാദിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഞ്ജയ് ഗെയ്‌ക്‌വാദ് ഈ സമൂഹത്തിൽ ജീവിക്കാൻ അർഹനല്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് അറിയണം. ഇവരെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയം നശിപ്പിച്ചുവെന്ന് കോൺഗ്രസ് എംഎൽസി ഭായ് ജഗ്‌താപ് പറഞ്ഞു. എംഎൽഎയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.