
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ഹരിപ്രസാദ് രാജ്ഭവനിൽ എത്തിയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിൽ വൈസ് ചാൻസലർക്ക് വീഴ്ച പറ്റി എന്നതടക്കമുള്ള കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
സിദ്ധാർത്ഥൻ വിഷയത്തിൽ പരാതി ഉയർന്നിട്ടും സമയബന്ധിതമായി വി സി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ടിൽ ചുണ്ടികാട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെ വി സിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവർണർ നിയമിച്ചത്.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.