ചിറ്റാരിക്കാൽ (കാസർകോട്): കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാസർകോട് ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്. വസ്ത്രങ്ങൾക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ കുര്യൻ (അനീഷ്–40) ന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചു.
ഇയാളെ കഴിഞ്ഞ ഒരുവർഷമായി കാണാതായയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടേതായിരിക്കാം അസ്ഥി കൂടമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടുത്തെ താമസക്കാർ വൃത്തിയാക്കിയത്. വീട്ടുടമ സ്ഥലത്തില്ലാത്തതിനാൽ അസ്ഥികൂടം ഇവർ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു.
ഇന്നലെ രാവിലെ സ്ഥലമുടമ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ അഗസ്റ്റിന്റേയും ചിന്നമ്മയുടേയും മകനാണ് കാണാതായ കുര്യൻ (അനീഷ്–40). സഹോദരങ്ങൾ: സന്തോഷ്, അഭിലാഷ്, ബിന്ദു.
skeleton found while cleaning well in kasaragod