ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. അന്തിമ വാദം കേള്‍ക്കാനാണ് ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തത്. 112ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിക്കുക.
കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.