ചെങ്കൊടി പുതപ്പിച്ച് കാരാട്ട്, അരികെ പിണറായി, ഒരു നോക്ക് കാണാൻ സോണിയയടക്കം, റെഡ് സല്യൂട്ട് നൽകി യെച്ചുരിയെ യാത്രയാക്കാൻ ആയിരങ്ങൾ

ഡല്‍ഹി: അന്തരിച്ച സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് റെഡ് സല്യൂട്ട് നൽകി യാത്രയാക്കാൻ ആയിരങ്ങൾ ഡല്‍ഹിയിലെ ഏകെജി ഭവനിൽ. മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പ്രിയ സുഹൃത്ത് കൂടിയായ പി ബി അംഗം പ്രകാശ് കാരാട്ട്, യെച്ചൂരിയെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള സെക്രട്ടറി എം വി ഗോവിന്ദന്‍, എം എ ബേബി തുടങ്ങിയവര്‍ ഒപ്പം നിന്ന് മുദ്രാവാക്യം വിളിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി സോണിയ ഗാന്ധിയടക്കം നിരവധി പ്രമുഖർ എ കെ ജി സെന്‍ററിൽ എത്തി. വൈകീട്ട് മൂന്ന് മണിവരെ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

രാവിലെ ഒന്‍പതരമണിയോടെയാണ് യെച്ചൂരിയുടെ മൃതദേഹം വീട്ടില്‍ നിന്ന് പൊതുദര്‍ശനത്തിനായി എകെജി ഭവനിലേക്ക് കൊണ്ടുവന്നത്. സിപിഎം ഓഫീസിലെ മുന്നില്‍ തയ്യാറാക്കിയ വേദിയിലാണ് മൃതദേഹം പൊതുദര്‍ശനം ഒരുക്കിയത്. വീട്ടില്‍ നിന്നും എകെജി ഭവനിലേക്കുള്ള യാത്രയില്‍ മൃതദേഹത്തിനൊപ്പം ഭാര്യ സീമ ചസ്തി, വൃന്ദാകാരാട്ട്, ബിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വൈകിട്ട് 5 ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.