
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സുരക്ഷിതയാണെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഗവേഷണത്തിലും മറ്റ് പ്രവർത്തനങ്ങളിലും സുനിത നൽകുന്ന സഹായം തുടരുകയാണെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂലൈ 10 ന് രാത്രി 8.30 ന് ബഹിരാകാശ നിലയത്തിൽ നിന്നുള്ള തത്സമയം സുനിത ഭൂമിയെ അഭിസംബോധന ചെയ്യുമെന്നും അവർ ക്രൂവിൻ്റെ ദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നാസ അറിയിച്ചു.
ബോയിംഗ് സ്റ്റാർലൈനറിലെ സാങ്കേതിക തകരാറുകൾ കാരണം, 10 ദിവസം നീണ്ടുനിൽക്കേണ്ടിയിരുന്ന യാത്ര ഒരു മാസത്തിലേറെയായി തുടരുകയാണ്. സുനിത വില്യംസും കൂടെയുണ്ടായിരുന്ന ബുച്ച് വിൽമോറും നിലവിൽ ബഹിരാകാശ നിലയത്തിലാണ്. നിലവിൽ, ആസൂത്രിത പ്രവർത്തനങ്ങൾ തുടരുന്ന ഒമ്പത് ക്രൂ അംഗങ്ങൾക്ക് ഐഎസ്എസ് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് നാസ പറഞ്ഞു.
സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തിലേറെ സമയമെടുക്കുമെന്ന് നാസ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബഹിരാകാശ പേടകമായ സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് നാസ ആലോചിക്കുന്നതായി കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് സൂചന നൽകിയിരുന്നു. പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരക്കിട്ട് ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കില്ല. ന്യൂ മെക്‌സിക്കോയിലെ പരീക്ഷണങ്ങൾക്ക് ശേഷം കാര്യങ്ങൾ തീരുമാനിക്കും. സ്റ്റാർലൈനർ തിരിച്ചിറക്കിൽ പ്രക്രിയ നീണ്ടതാണ്. ലാൻഡിംഗ് തീയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞിരുന്നു. സ്റ്റാർലൈനറിൻ്റെ പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് എൻജിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ്ങിൻ്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിൻ്റെ വൈസ് പ്രസിഡൻ്റും പ്രോഗ്രാം മാനേജരുമായ മാർക്ക് നാപ്പിയും പറഞ്ഞിരുന്നു.