
ദില്ലി: ദില്ലി സർക്കാരിന്‍റെ വിവാദ മദ്യനയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയിൽ സുപ്രീം കോടതി മെയ് 10 ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജിയിൽ ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ തീരുമാനിച്ചേക്കുമെന്ന് മെയ് 3 ന് സൂചിപ്പിച്ച സുപ്രീം കോടതി ഇന്നലെ വാദത്തിനിടെയും ഏറക്കുറെ സമാന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇടക്കാല ജാമ്യത്തെ ഇ ഡി ശക്തമായി എതിർത്തിരുന്നു. ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നടക്കം സുപ്രീം കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കെജ്രിവാൾ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയമല്ലെന്നും രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി വിശദീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു.
Supreme Court may pass order on interim bail to Delhi CM Aravind Kejriwal on May 10