
ന്യൂഡൽഹി: കർണാടക ജഡ്ജിയുടെ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി. ഹരജി പരിഗണിക്കുന്നതിനിടെ ജഡ്ജി നടത്തിയ വിവാദ പരാമർശങ്ങളിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്വമേധയ വിഷയത്തിൽ ഇടപ്പെട്ടത്. കർണാടക ഹൈക്കോടതിയിൽ നിന്നാണ് ഇവർ റിപ്പോർട്ട് തേടിയത്.
കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസായ വേദവ്യാസ്ചർ ശ്രീഷനാനന്ദയുടെ രണ്ട് വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി പരാമർശം നടത്തിയത്. ബംഗളൂരുവിലെ മുസ്‍ലിംകൾ കൂടുതലായുള്ള മേഖലയെ പാകിസ്താൻ എന്ന് വിളിച്ചതാണ് വിവാദമായത്.
വനിത അഭിഭാഷകക്കെതിരെ ജഡ്ജി നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സെക്രട്ടറി ജനറലിനോട് സുപ്രീംകോടതി വിശദീകരണം തേടിയത്. സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന വിഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിന് അനുസരിച്ചുള്ള നടപടിയും ഉണ്ടാകുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകർ ഉൾപ്പടെ പലരും ഹൈക്കോടതി ജഡ്ജിയുടെ നടപടികൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു.