സുനേത്രയല്ല, ബാരാമതിയില്‍ സുപ്രിയതന്നെ; ഇത് നാലാം ഊഴം

ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ ബാരാമതിയില്‍ വിജയം ഉറപ്പിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്രയെയാണ് സുപ്രിയ പരാജയപ്പെടുത്തിയത്. നാലു പതിറ്റാണ്ടായി എന്‍സിപിയുടെ കൈവശമുള്ള മണ്ഡലമാണ് ബാരാമതി. ശരദ് പവാര്‍ ഒഴിഞ്ഞുകൊടുത്ത അതേ സീറ്റില്‍നിന്ന് നാലാം തവണയും മത്സരിച്ച സുപ്രിയ വീണ്ടും വിജയം വരിക്കുകയായിരുന്നു.

പവാര്‍ പക്ഷത്തെ സംബന്ധിച്ചിടത്തോളം പുണെ ജില്ലയിലെ ഏറ്റവും നിര്‍ണായകമായ സീറ്റായ ബാരാമതി എന്‍സിപി ശരദ് പവാര്‍ വിഭാഗം ഇത്തവണയും സുപ്രിയയെ ഇറക്കുകയും നേട്ടം കൊയ്യുകയുമായിരുന്നു. ബാരാമതിയിലെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് എതിരെയാണ് അജിത് പവാര്‍ വിഭാഗം സുനേത്രയുമായി മത്സരത്തിന് ഇറങ്ങിയത്. ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്.

കഴിഞ്ഞ വര്‍ഷം അജിത് പവാര്‍ അമ്മാവനുമായി വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യിലുണ്ടായ പിളര്‍പ്പിലൂടെ ബാരാമതിയിലെ പവാര്‍ കുടുംബത്തിനുള്ളിലെ പോരായി ഈ തിരഞ്ഞെടുപ്പ് മാറിയിരുന്നു.