
തിരുവനന്തപുരം∙ മകൾ ഭാഗ്യ സുരേഷ് വിവാഹവേളയിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപങ്ങളിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാഗ്യ ധരിച്ചിരുന്ന ഓരോ ആഭരണവും മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണെന്നും ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാർ. ഒരെണ്ണം ഭീമയിൽ നിന്നുള്ളതാണ്. ദയവായി ഇങ്ങനെ ചെയ്യുന്നത് നിർത്തുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും എളിയവനായ ഞാൻ പ്രാപ്തനാണ്.”
ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുമ്പോള്‍ തന്നെയാണ് വിവാഹാഭരണത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളും നടന്നത്. നടന്മാരായ മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുൾപ്പെടെ വൻതാരനിര തന്നെ വിവാഹത്തിനെത്തിയിരുന്നു.