ആശ്വാസം! നിപ വൈറസ് പരിശോധനയിൽ 9 സാമ്പിളുകളും നെഗറ്റീവ്, 2023-ലെ വൈറസ് വകഭേദം തന്നെ: വീണാ ജോർജ്

തിരുവനന്തപുരം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 15 പേരാണ് ആശുപത്രികളിൽ ചികിത്സയുള്ളത്. പനി ഉള്ളവരുടെ പരിശോധന ഫലവും നെഗറ്റീവ് ആയി. 2023-ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. 406 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയിൽ 194 പേർ ഉൾപ്പെടുന്നുണ്ട്. 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവ്വേ പൂർത്തിയായി. സർവ്വേയിൽ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കം ഉള്ളവരാണ്. അവരുടെ സാമ്പിളുകൾ പരിശോധിക്കും. മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ ആരംഭിക്കും. കേരളത്തിൽ എല്ലാ രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മറ്റ് പലയിടങ്ങളിലും അങ്ങനെയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

ഇവിടെ ഓരോ കേസും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമസഭയിൽ പറഞ്ഞ കണക്കുകൾ കൃത്യമാണ്. ഡാറ്റ വെച്ചാണ് കാര്യങ്ങൾ പറഞ്ഞതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.108 ആംബുലൻസുകളുടെ സമരത്തിൽ പ്രതികരിച്ച മന്ത്രി കേന്ദ്രം പണം നൽകാതിരുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒരു രൂപ പോലും നൽകിയില്ല. ഈ സർക്കാർ വന്നിട്ടാണ് ഒരു ഗഡു ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

More Stories from this section

family-dental
witywide