വാഷിംഗ്ടൺ : ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനായി യുഎസ് നിർമിച്ച താൽകാലിക കടൽപ്പാലം തകർന്നു. പാലം പൂർണ പ്രവർത്തന സജ്ജമായിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. ശക്തമായ കടൽക്ഷോഭവും കാറ്റും മൂലമാണ് പാലം തകർന്നത്. 320 മില്യൺ ഡോളർ ചെലവിട്ട് അമേരിക്ക നിർമിച്ച പാലത്തിന് ഇത്ര വേഗം തകരാർ സംഭവിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഗാസയിലെ കടൽത്തീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റീൽ കോസ്‌വേയ്ക്കും അതുമായി ബന്ധിച്ചിരുന്ന ഫ്ലോട്ടിംഗ് പാലത്തിനും കേടുപാടുകൾ പറ്റി. പാലത്തിന്റെ ഭാഗങ്ങൾ ദക്ഷിണ ഇസ്രായേലിലെ ഒരു തുറമുഖത്ത് പുനഃസംയോജിപ്പിച്ച് വരികയാണെന്നും അടുത്തയാഴ്ച പുനഃസ്ഥാപിച്ച് പ്രവർത്തിക്കുമെന്നും പെൻ്റഗൺ വക്താവ് സബ്രീന സിങ് വ്യക്തമാക്കി.
കടൽപ്പാലത്തിന് സമീപം ഉണ്ടായിരുന്ന 4 യുഎസ് യാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അവ ഇസ്രയേൽ നേവിയുടെ സഹായത്തോടെ കടലിൽ നിന്ന് തീരത്തേക്ക് മാറ്റിയിരുന്നു. മേയ് 25നാണ് ശക്തമായ കടൽക്ഷോഭമുണ്ടായത്. അതുവരെ ഏതാണ്ട് 1000 മെട്രിക് ടൺ സഹായം ഗാസയിലേക്ക് ഈ പാലം വഴി എത്തിയിട്ടുണ്ട്.
The US-built pier in Gaza broke apart