വന്യജീവികൾ വിഹാരം നടത്തുന്ന വയനാട്ടിൽ ഭീതിയിൽ നാട്ടുകാർ. സന്ധ്യക്കു ശേഷം മിക്കവർക്കും വീട്ടുമുറ്റത്ത് തന്നെ ഇറങ്ങാൻ ഭയമാണ്. അതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം ഇറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടി. പശുവിനെയും കടിച്ചെടുത്ത കടുവ ചാണക കുഴിയില്‍ വീണു. ആളുകൾ ബഹളം വെച്ചതോട് കടുവ തോട്ടത്തിലേക്ക് ഓടിപ്പോയി. കടുവയുടെ കാല്‍പാടുകള്‍ സമീപത്ത് പതിഞ്ഞിട്ടുണ്ട്.
ഈ വീടിന്‍റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്. ഇന്നലെ രാത്രി വാഴയില്‍ അനീഷ് എന്ന പ്രദേശവാസി കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ ഇന്ന് പ്രതിഷേധം നടത്തുമെന്ന് മാനന്തവാടി രൂപത അറിയിച്ചു. ഞായറാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം പ്രതിഷേധ സദസ്സ് നടത്തും. 22ന് കലക്ടറേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിക്കും.