റഫ അധിനിവേശം അവസാനിപ്പിക്കൂ; ഹമാസ് തലവനെക്കുറിച്ച് വിവരം തരാം; ഇസ്രയേലിനോട് അമേരിക്കൻ ചാര സംഘടന

ടെൽ അവീവ്: റഫ മേഖലയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിന് പകരമായി ഹമാസ് സൈനിക മേധാവി യഹ്‌യ സിൻവാറിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വാഗ്ദാനം ചെയ്ത് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) മേധാവി വില്യം ബേൺസ്.

ഒക്‌ടോബർ ഏഴിന് ഹമാസുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇസ്രയേലിൻ്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട സിൻവാർ, ഖാൻ യൂനിസിനും റഫ മേഖലയ്ക്കും ഇടയിലുള്ള ഭീകര സംഘടനയുടെ തുരങ്ക ശൃംഖലയിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 1.3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന പ്രദേശത്തെ വലിയ ജനസാന്ദ്രത കണക്കിലെടുത്ത്, റഫയിലെ സമ്പൂർണ്ണ അധിനിവേശം ഒഴിവാക്കണമെന്ന് അമേരിക്ക ഇസ്രായേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

നിരവധി മുതിർന്ന മിഡിൽ ഈസ്റ്റേൺ നേതാക്കളുമായി അടുത്ത ബന്ധമുള്ള വില്യം ബേൺസ് യുഎസിലെ വളരെ ബഹുമാനിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ്. യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഏതുവിധേനെയും സിൻവറിനെ പിടികൂടുമെന്ന ഇസ്രയേലിന്റെ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ ചാരസംഘടനകളുടെ മേധാവികളായ ഡേവിഡ് ബാർണിയ (മൊസ്സാദ്), റോണെൻ ബർ (ഷിൻ ബെത്) എന്നിവരുമായി ബേൺസ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. 2023 നവംബർ അവസാന ആഴ്ചയിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബേൺസ് ആണ്.

More Stories from this section

family-dental
witywide