ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി; വ്യോമാക്രമണത്തിൽ ഉന്നത കമാൻഡറെ ഇസ്രായേൽ വധിച്ചു, അമേരിക്കക്കും സന്തോഷം

ലെബനൻ: ഹിസ്ബുല്ലക്ക് വ്യോമാക്രമണത്തിലൂടെ കനത്ത തിരിച്ചടി നൽകി ഇസ്രയേൽ സേന. ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർമാരെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രായേൽ സേന അറിയിച്ചു. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഉന്നത കമാൻഡറായ അഹമ്മദ് വഹ്ബിയും ഇബ്രാഹിം അക്വിലുമാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ലയും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടത്. റദ്വാൻ സ്പെഷ്യൽ ഫോഴ്സിന്റെ ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നയാളാണ് അഹമ്മദ് വഹ്ബി. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റദ്വാൻ യൂണിറ്റിന്റെ തലവനായ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത്.

അമേരിക്കക്ക് വലിയ സന്തോഷം നൽകുന്നതാണ് ഇബ്രാഹിം അക്വിലിന്‍റെയടക്കം കൊലപാതകം. 1983 ൽ ബെയ്റൂട്ടിലെ അമേരിക്കൻ എംബസിക്ക് നേരെ ബോംബാക്രമണം നടത്തിയതിന് പിന്നിലെ മുഖ്യസൂത്രധാരൻ ഇബ്രാഹിം അക്വിലാണെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു. 63 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അക്വിലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.