
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ പാപ്പാൻമാർ ആനകളോട് ക്രൂരത കാട്ടിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആനകൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നാണ് കോടതി പറഞ്ഞത്. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയടക്കം രണ്ട് ആനകളെ പാപ്പാൻമാർ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇന്ന് ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ദേവസ്വം അധികൃതർക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ ആർക്കൊക്കെ എതിരെ നടപടി എടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. ആനകളെ മർദ്ദിച്ച രണ്ട് പാപ്പാന്മാരെയും സസ്പെൻഡ് ചെയ്തെന്നായിരുന്നു ദേവസ്വത്തിന്‍റെ മറുപടി. വിവാദ സംഭവം നടന്നത് എന്നെന്നായിരുന്നു ഹൈക്കോടതിയുടെ അടുത്ത ചോദ്യം. ജനുവരി 15, 24 തീയതികളിലെന്നായിരുന്നു ദേവസ്വത്തിന്‍റെ മറുപടി. ആർക്കാണ് ആനക്കോട്ടയുടെ ചുമതലയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ആനക്കോട്ടയിലെ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമല്ലെയെന്ന് ചോദിച്ച കോടതി, ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്നും ആരാഞ്ഞു. വിവാദ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ അല്ലേ ആനകൾ നേരിടുന്ന ക്രൂരമർദ്ദനത്തെക്കുറിച്ച് അറിഞ്ഞത് എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. വിഷയത്തിൽ ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയടക്കം രണ്ട് ആനകളെ പാപ്പാൻമാർ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കാനായി എത്തിച്ച കൃഷ്ണയെയും കേശവന്‍ കുട്ടി എന്ന ആനയേയുമാണ് പാപ്പാന്മാർ ക്രൂരമായി മർദ്ദിച്ചത്. കുളിപ്പിക്കാൻ നേരത്ത് കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. വീഡിയോ വലിയ ചർച്ചയായതിന് പിന്നാലെ പാപ്പാന്മാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Torturing Elephants issue, Kerala HC criticize Guruvayur Devaswom