
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ . ബാബു എംഎല്‍എയ്ക്ക് ആശ്വാസം. എതിർസ്ഥാനാർഥിയായിരുന്ന എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ. ബാബു മതചിഹ്നം ഉപയോഗിച്ചുവെന്ന് കാണിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് കോടതിയെ സമീപിച്ചത്. കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി .ജി അജിത് കുമാര്‍ വിധി പറഞ്ഞത്.
ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ടു പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അയ്യപ്പനൊരു വോട്ട് എന്ന സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് തിരഞ്ഞെടുപ്പ് ഹര്‍ജി നൽകിയത്.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരം, അയ്യപ്പനൊരു വോട്ട് ചെയ്ത് കെ. ബാബുവിനെ വിജയിപ്പിക്കണം, മണ്ഡലത്തിൽ അയ്യപ്പന്റെ പേരു പരാമർശിച്ച് ചുവരെഴുത്തുകൾ നടത്തി എന്നീ ആരോപണങ്ങളും ഹരജിയിൽ ഉന്നയിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി വോട്ടർമാർക്ക് അയ്യപ്പന്റെ ചിത്രം അച്ചടിച്ച സ്ലിപ്പുകൾ വിതരണം ചെയ്തെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ വോട്ടു ചെയ്താൽ ദേവ പ്രീതിയുണ്ടാവില്ലെന്ന് പ്രചരിപ്പിച്ചെന്നും മതത്തിന്റെ പേരിൽ വോട്ടു ചെയ്യാൻ വോട്ടർമാരെ നിർബന്ധിച്ചെന്നുമുള്ള വാദങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി.
Trippunithura Election case dismissed by High Court