വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി കമലാ ഹാരിസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അവർക്കെതിരായ നീക്കം റിപ്പബ്ലിക്കൻ ക്യാംപ് ശക്തമാക്കി. ഡെമോക്രാറ്റ് പാർട്ടിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബൈഡന്‍റെയടക്കം പിന്തുണയുള്ളതുകൊണ്ട് കമലയായിരിക്കും എതിരാളിയെന്ന് ഏറക്കുറെ ഉറപ്പിക്കുകയാണ് ട്രംപ് പക്ഷം. ബൈഡൻ പിന്മാറിയ ശേഷമുള്ള ഡെമോക്രാറ്റ് പാർട്ടിയുടെ ആദ്യ റാലിയിൽ കമല, ട്രംപിനെ കടന്നാക്രമിച്ചതും ഇത് മുൻനിർത്തിയാണെന്നാണ് ട്രംപ് പക്ഷത്തിന്‍റെ കണക്കുക്കൂട്ടൽ. ഇതോടെയാണ് കമലക്കെതിരായ നീക്കം ട്രംപ് പക്ഷം ശക്തമാക്കിയത്. ഇതിന്‍റെ ഭാഗമായി കമലക്ക് ആദ്യ ‘പണി’ വച്ചിരിക്കുയാണ് റിപ്പബ്ലിക്കൻ ക്യാംപ്.
യു എസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി എന്ന നിലയിൽ ജോ ബൈഡൻ പിരിച്ചതും ലഭിച്ചതുമായ പ്രചാരണ ഫണ്ടിലാണ് ട്രംപ് പക്ഷം ഉടക്കിട്ടിരിക്കുന്നത്. ബൈഡന് ലഭിച്ച ഫണ്ട്, കമല ഹാരിസിനു കൈമാറാനാകില്ലെന്നാണ് ട്രംപ് പക്ഷം പറയുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി ഫെഡറൽ ഇലക്‌ഷൻ കമ്മിഷന് പരാതിയും നൽകിക്കഴിഞ്ഞു. ട്രംപിന്റെ ഔദ്യോഗിക പ്രചാരണസംഘമാണ് പരാതി നൽകിയത്. ഇത്തരത്തിൽ ഫണ്ട് കൈമാറ്റം നടത്തുന്നത് നിയമപരമല്ലെന്നാണ് പരാതിയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്.