ഛത്തീസ്ഗഡില്‍ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; നാല് പേര്‍ക്ക് പരുക്ക്‌

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പ്രശ്‌നബാധിത പ്രദേശമായ ബിജാപൂരിലെ ടാറെമില്‍ ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേര്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. തിരച്ചില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാ സേനയുടെ ടീമില്‍ ഉള്‍പ്പെട്ടവരാണ് സ്‌ഫോടനത്തിന് ഇരായായത്. ബീജാപൂര്‍, ദന്തേവാഡ, സുക്മ എന്നിവയ്ക്കിടയിലുള്ള പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷനായി സംഘത്തെ എത്തിച്ചത്.

കഴിഞ്ഞ ജൂണ്‍ 23ന് സുക്മ ജില്ലയില്‍ മാവോവാദികള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.