ഗാസ: സാധനങ്ങളുടെ അഭാവവും അരക്ഷിതാവസ്ഥയും കാരണം തെക്കൻ ഗാസ നഗരമായ റഫയിൽ ഐക്യരാഷ്ട്രസഭ ഭക്ഷണ വിതരണം നിർത്തിവച്ചു.
കടൽ മാർഗം വിതരണത്തിനായി യുഎസ് സ്ഥാപിച്ച കടൽപ്പാലം വഴി കഴിഞ്ഞ രണ്ട് ദിവസമായി സഹായ ട്രക്കുകളും പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ല. മനുഷ്യാവകാശ സംഘടനകൾക്ക് സുരക്ഷിതമായി സഹായ വിതരണത്തിന് ഇസ്രായേൽ അവസരമൊരുക്കിയില്ലെങ്കിൽ യുഎസിന്റെ 320 മില്യൺ ഡോളർ മുടക്കി നിർമിച്ച കടൽപ്പാലം പദ്ധതി പരാജയപ്പെടുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
മെയ് 6 ന് ഇസ്രായേൽ സൈന്യം കടുത്ത ആക്രമണം നടത്തിയതിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ റാഫയിൽ അഭയം പ്രാപിച്ചു. എന്നാൽ ദുരിതാശ്വാസ ഏജൻസികൾ പറയുന്നത് ഭക്ഷണ സഹായ വിതരണങ്ങൾ വളരെ കുറഞ്ഞുവെന്നാണ്.
ഗാസയിൽ ഇനിയും ഭക്ഷ്യവിതരണം പുനഃരാരംഭിച്ചില്ലെങ്കിൽ ക്ഷാമത്തിന്റേതായ സാഹചര്യമുണ്ടാവുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ് അബീർ ഇതേഫ പറഞ്ഞു. അമേരിക്ക നിർമിച്ച കടൽപ്പാലത്തിലൂടെ 10 ട്രക്ക് സാധനങ്ങൾ മാത്രമാണ് വെയർഹൗസിൽ എത്തിയത്. വെള്ളിയാഴ്ചക്ക് ശേഷം വെയർ ഹൗസിലേക്ക് സാധനങ്ങൾ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.