2023 ജനുവരി 30നായിരുന്നു തിരുവണ്ണാമലൈ ജില്ലയിലെ തണ്ടാരംപേട്ടിനടുത്തുള്ള തേന്‍മുടിയാനൂരില്‍ ആ ചരിത്ര സംഭവം നടന്നത്. അന്ന് നൂറിലധികം വരുന്ന ദളിതർ ആദ്യമായി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. അതിന്റെ ഒന്നാം വാർഷികത്തിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ഗ്രാമത്തിലെ സവർണ ഹിന്ദു വിഭാഗം അവർക്കു വേണ്ടി മാത്രമായി മറ്റൊരു മുത്തുമാരിയമ്മന്‍ പ്രതിഷ്ഠ നടത്തി. ദളിതർ കയറിയ ക്ഷേത്രം അവർ ഉപേക്ഷിച്ചു.
ഗ്രാമത്തിലെ പൊതുകുളത്തിന് സമീപം സവർണ ഹിന്ദുക്കള്‍ പുതിയ ക്ഷേത്രം പണിയാനൊരുങ്ങുന്നു എന്നത് വ്യക്തമാണെന്നും സമീപം നടത്തിയ പൂജകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും തേന്‍മുടിയാനൂരിലെ ദളിത് നേതാവ് സി മുരുഗന്‍ പറഞ്ഞതായി ദ് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്തു. അത് പുറമ്പോക്ക് ഭൂമിയാണ്.
കുളത്തിന് സമീപം പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും ക്ഷേത്ര നിർമ്മാണത്തിന് അനുവാദമില്ലെന്നും തണ്ടാരംപേട്ട് തഹസില്‍ദാർ അബ്ദുള്‍ റഹീമും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 30 വർഷമായി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിന്റെ നിയന്ത്രണം തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (എച്ച്ആർസിഇ) കീഴലാണ്. ദളിത് പ്രവേശന സമയത്ത് ഉടയാർ, അഗമുഡയാർ, റെഡ്ഡി, നായിഡു, ചെട്ടിയാർ, വന്നിയാർ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ളവർ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ശേഷം ക്ഷേത്രത്തില്‍ പോലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.
Upper class Hindus in a Tamil Village has discarded a temple where Dalits entered