വാഷിംഗ്‌ടൺ: ഖലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുർപട്‌വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേന്ദ്ര സർക്കാരിന് അമേരിക്കൻ കോടതി സമൻസ് അയച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ ചീഫ് സമന്ത് ഗോയൽ, റോ ഏജന്റ് വിക്രം യാദവ്, ഇന്ത്യൻ ബിസിനസുകാരൻ നിഖിൽ ഗുപ്ത എന്നിവർക്കാണ് യു എസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് സമൻസ് അയച്ചത്. 21 ദിവസത്തിനുള്ള മറുപടി നൽകണമെന്നാണ് ആവശ്യം.
എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്ന് യുഎസ് പത്രമായ വാഷിങ്ടൻ പോസ്റ്റ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും വിക്രം യാദവാണെന്നു റിപ്പോർട്ടിലുണ്ടായിരുന്നു.
കോടതി സമൻസിന്റെ പകർപ്പ് ഗുർപട്‌വന്ത് സിംഗ് പന്നുവിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ അക്കൌണ്ട് നിലവിൽ ഇന്ത്യയിൽ പ്രവർത്തനരഹിതമാണ്. നേരത്തെ ഇന്ത്യൻ പാര്‍ലമെന്‍റ് ആക്രമിക്കുന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നുമടക്കം ഭീഷണി മുഴക്കിയ ഖലിസ്ഥാൻ അനുകൂല നേതാവാണ് ഗുര്‍പട്‌വന്ത് സിങ് പന്നു.