ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണം; പിഎംഎഫ് കമാൻഡർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സായുധ ഷിയാ സംഘടനയുടെ(പിഎംഎഫ്) ഉന്നത നേതാവും 3 കൂട്ടാളികളും കൊല്ലപ്പെട്ടു. കിഴക്കൻ ബഗ്ദാദിൽ സംഘടനയുടെ ആസ്ഥാനത്തിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽസെയ്ദി കൊല്ലപ്പെട്ടത്.

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ തുടർച്ചയായി നടന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് വ്യക്തമാക്കി. ഇറാഖിലെ ഷിയാസംഘടനകളുടെ കൂട്ടായ്മയുടെ ഉപമേധാവിയാണു കൊല്ലപ്പെട്ട അൽസെയ്ദി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.

ബഗ്ദാദിലെ പലസ്തീൻ സ്ട്രീറ്റിൽ പിഎംഎഫിന്റെ അൽ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോൺ ആക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽ സെയ്ദി കൊല്ലപ്പെട്ടത്. ഓഫിസിലേക്ക് വരുന്നതിനിടെ ഗാരേജിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അമേരിക്ക ഏറ്റെടുത്തു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.

അതേസമയം, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 125 പലസ്തീൻകാർ കൊല്ലപ്പെട്ടു. 318 പേർക്കു പരുക്കേറ്റു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥി ക്യാംപുകൾക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 9 കുട്ടികൾ അടക്കം 14 പലസ്തീൻകാർ കൊല്ലപ്പെട്ടു.