ഇസ്രയേൽ ആക്രമണം കടുപ്പിച്ചു, പശ്ചിമേഷ്യ സംഘർഷഭരിതം,കൂടുതല്‍ സൈന്യത്തെ അയച്ച് അമേരിക്ക, സുരക്ഷക്കെന്ന് വിശദീകരണം

വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. അതേസമയം വിന്യസിച്ച സേനയുടെ കൃത്യമായ എണ്ണം വ്യക്തമാക്കാന്‍ പെന്റഗണ്‍ വിസമ്മതിച്ചു.

യുഎസ് സേനയെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും സ്ഥിതിഗതികള്‍ ചൂഷണം ചെയ്യുന്നതിനോ സംഘര്‍ഷം വിപുലീകരിക്കുന്നതിനോ ഏതെങ്കിലും പ്രാദേശിക ഘടകങ്ങള്‍ ശ്രമിച്ചാല്‍ അതിനെ തടയാന്‍ തീരുമാനിച്ചതായും സെക്രട്ടറി വ്യക്തമാക്കിയതായി പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ സ്‌ട്രൈക്ക് ഗ്രൂപ്പ്, യുദ്ധവിമാനങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ മിഡില്‍ ഈസ്റ്റിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്.

ലെബനന്റെ തെക്ക്, കിഴക്കന്‍ ബെക്ക താഴ് വരയിലും സിറിയയ്ക്ക് സമീപമുള്ള വടക്കന്‍ മേഖലയിലും ഇസ്രായേല്‍ സൈന്യം തിങ്കളാഴ്ച ഹിസ്ബുള്ളയെ ആക്രമിച്ചു. ലെബനന്‍ തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം ഇസ്രയേല്‍ നടത്തിയ ആക്രമണം തെക്കന്‍ മുന്നണിയുടെ തലവനായ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് അലി കരാക്കിയെ ലക്ഷ്യമിട്ടതായി സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.