ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ഇനി നിയമം; രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഏകീകൃത സിവില്‍ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇനി ഈ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷൻ സംസ്ഥാനം പുറത്തിറക്കും. 

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുട‍‍ർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയ ബില്ലിന്, ഉത്തരാഖണ്ഡ‍് ഗവർണർ ലെഫ്. ജനറൽ ഗുർമീത് സിങ് ഫെബ്രുവരി 28ന് അംഗീകാരം നൽകി. തുട‍ർന്ന് ബിൽ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ യുസിസി നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.

More Stories from this section

family-dental
witywide