ആലപ്പുഴ: എസ് എൻ ഡി പി, ബി ജെ പിയിലേക്ക് റിക്രൂട്ട്മെൻറ് നടത്തുന്നുവെന്നും ബി ഡി ജെ എസ് ആണ് ഏജൻസിയെന്നുമുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർത്തോട് കടുത്ത ഭാഷയിൽ മറുപടിയുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെയുള്ള പരിപാടി എസ് എൻ ഡി പിയോട് കാട്ടാൻ നോക്കണ്ടന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ലെന്നും അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി കൂട്ടിച്ചേർത്തു. ന്യൂനപക്ഷ പ്രീണനമാണ് എൽ ഡി എഫിന്‍റെ വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ മാറ്റം എൽ ഡി എഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
യു ഡി എഫിന്‍റെ വോട്ട് ബി ജെ പി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും ഇപ്പോളും എൽ ഡി എഫ് ജയിക്കുന്നത്. എൽ ഡി എഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശൻ ചേര്‍ത്തലയില്‍ പറഞ്ഞു.
അതേസമയം ഇന്നലെയാണ് എസ് എൻ ഡി പി യോഗത്തെ വീണ്ടും വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയത്. ബി ഡി ജെ എസ്, ബി ജെ പി യിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയിയായി പ്രവത്തിക്കുകയാണെന്നും എസ് എൻ ഡി പിനേതൃത്വം അതിനെ പ്രോത്സാഹിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടത്തുകയാണ് എസ് എൻ ഡി പി എന്നും ഗോവിന്ദൻ വിമർശിച്ചിരുന്നു.