ഗ്യാന്‍വാപി മോസ്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി; എഎസ്ഐ റിപ്പോർട്ട് സഹായം

ഗ്യാന്‍വാപിയില്‍ ക്ഷേത്രസാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട് ആയുധമാക്കാനൊരുങ്ങി വിശ്വ ഹിന്ദു പരിഷദ് (വിഎച്ച്പി). മസ്ജിദ് ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഹിന്ദു സമൂഹത്തിന് ആരാധിക്കാനുള്ള അനുവാദം നല്‍കണമെന്നും വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.

എഎസ്ഐ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അലോക് കുമാറിന്റെ പ്രസ്താവന. ലിഖിതങ്ങളില്‍ ജനാർദന, രുദ്ര, ഉമേശ്വര എന്നീ പേരുകള്‍ കണ്ടെത്തിയത് ഇതൊരു ക്ഷേത്രമാണെന്നതിന്റെ തെളിവാണ്. എഎസ്ഐയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും 1947 ഓഗസ്റ്റ് 15നും ഇപ്പോഴും അതൊരു ക്ഷേത്രമാണെന്ന് അലോക് കുമാർ പറയുന്നു. 1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം കെട്ടിടം ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും അലോക് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

55 ശിലാശില്‍പ്പങ്ങളാണ് എഎസ്ഐ ഗ്യാന്‍വാപിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 15 ശിവലിംഗങ്ങള്‍, മൂന്ന് വിഷ്ണു ശില്‍പ്പം, മൂന്ന് ഗണേശ ശില്‍പ്പം, രണ്ട് നന്ദി ശില്‍പ്പം, രണ്ട് കൃഷ്ണ ശില്‍പ്പം, അഞ്ച് ഹനുമാന്‍ ശില്‍പ്പം എന്നിവ ഉള്‍പ്പെടുന്നതായി എഎസ്ഐ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

17-ാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ ഭരണകാലത്ത് ക്ഷേത്രം പൊളിച്ചതായും അതിന്റെ ഭാഗങ്ങളില്‍ നിന്നാണ് പുതിയ രൂപം നിർമ്മിച്ചിരിക്കുന്നതെന്നും എഎസ്ഐ നിഗമനത്തിലെത്തിയിട്ടുണ്ട്. ആകെ 259 ശിലാവസ്തുക്കളാണ് എഎസ്ഐ കണ്ടെത്തിയിട്ടുണ്ട്. 55 ശിലാശില്‍പ്പങ്ങള്‍ക്ക് പുറമെ 21 ഗാർഹിക വസ്തുക്കള്‍, ആലേഖനമുള്ള അഞ്ച് സ്ലാബുകള്‍, കളിമണ്ണുകൊണ്ട് നിർമ്മിച്ച 27 വസ്തുക്കളും 23 രൂപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

VHP demands a temple in place of Gyanwapi mosque with the help of ASI report help