കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ വൻ ഉരുൾപൊട്ടലിന്റെ വേദന ഏറുന്നു. ഏറ്റവും പുതിയ വിവര പ്രകാരം ഇത് വരെ 70 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും പ്രതിസന്ധികൾ നേരിടുകയാണ്. വയനാട്ടില്‍ 43 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്. പിന്നിടാണ് മറ്റ് മൃതദേഹങ്ങൾ ലഭിച്ചത് എന്നാണ് വിവരം.
മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെന്റർ (32), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂർ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയിരിക്കുകയാണ്. അട്ടമല, ചൂരൽമല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്.
അതേസമയം രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൂരൽമല മേഖലയിലാണ് രക്ഷാപ്രവർത്തനം കാര്യമായി നടക്കുന്നത്. മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ പോലും പറ്റുന്നില്ല എന്നതാണ് സാഹചര്യം.