ന്യൂഡൽഹി: വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ കയറ്റുമതി ചെയ്ത് മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുവെന്ന് മസ്ക് ആരോപിച്ചു. ഇത് ഉപയോഗിക്കുന്നവർ കരുതുന്നത് അവർ സുരക്ഷിതരാണെന്നാണെന്നും എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്നും മസ്ക് പറഞ്ഞു.
ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മസ്‌കിന്റെ ആരോപണത്തോട് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
എന്നാൽ, വാട്‌സാപ്പ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിച്ചു. മെറ്റാ ഡാറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ പറഞ്ഞു.