ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആം ആദ്മി പാർട്ടിക്ക് ബിജെപി വക കനത്ത രാഷ്ട്രീയ പ്രഹരം. കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ച് ഇന്നലെ രാജിവെച്ച എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ നേതാക്കളെ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ കെജ്രിവാളിനും എ എ പിക്കും കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്ക്.
സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് 8 ആം ആദ്‌മി എംഎൽമാർ രാജിവെച്ചത്. രോഹിത് കുമാർ മെഹ്‌റൗലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് , ഭൂപീന്ദർ സിംഗ് ജൂൺ, ഭാവന ഗൗർ, പവൻ ശർമ, ഗിരീഷ് സോനി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നത്. ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുൻ നേതാക്കൾ നടത്തിയത്. ആം ആദ്മി പാർട്ടിയിൽ വർധിച്ചുവരുന്ന അഴിമതിയെ തുടർന്നാണ് രാജിയെന്നാണ് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് വിമർശിച്ചത്.