
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണിലുണ്ടായ വിമാനാപകടത്തിൽ മരിച്ച 67 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമേരിക്കൻ ഈഗിൾ എയർലൈൻസ് നടത്തുന്ന ബൊംബാർഡിയർ സിആർജെ-700 പാസഞ്ചർ വിമാനവും യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഷിംഗ്ടണിനടുത്ത് പോട്ടോമാക് നദിക്ക് മുകളിൽ വച്ചാണ് കൂട്ടിയിടി ഉണ്ടായത്. ഈ സംഭവം 20 വർഷത്തിനിടയിലെ ഏറ്റവും മാരകമായ യുഎസ് വ്യോമ ദുരന്തമാണ് എന്നാണ് വിലയിരുത്തുന്നത്.
റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പൂർണ്ണമായ അന്വേഷണം ഒരു വർഷം വരെ എടുത്തേക്കാം. അപകടസമയത്ത് റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലെ കൺട്രോൾ ടവറിൽ മതിയായ ജീവനക്കാരുണ്ടായിരുന്നില്ലെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.