വാഷിങ്ടൺ: അപകടത്തിൽ തകർന്ന അമേരിക്കൻ എയർലൈൻസ് യാത്രാ വിമാനത്തിന്റെ ബ്ലാക്ബോക്സുകൾ കണ്ടെടുത്തു. ഫ്ളൈറ്റ് ഡേറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറുമാണ് കണ്ടെടുത്തത്. അപകടകാരണത്തിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ ഇതിൽ നിന്നും ലഭിച്ചേക്കും. ഇതുവരെ 40 മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടുണ്ട്.
അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി ഒന്നിലധികം ഘടകങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) അറിയിച്ചു30 ദിവസത്തിനുള്ളിൽ ഒരു പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്നുംഎൻടിഎസ്‌ബി ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിടെ അപകട കാരണം അറിയുന്നതിനു മുമ്പേ തന്നെ എയർട്രാഫിക് ഉദ്യോഗസ്ഥരുടെ നിലവാരം ഇല്ലായ്മയെ പഴിച്ചുകൊണ്ട് പ്രസിഡൻ്റ് ട്രംപ് രംഗത്തുവന്നു. ബൈഡൻ ഭരണകൂടത്തിന്റെ വൈവിധ്യത്തെ പ്രോൽസാഹിപ്പിക്കുന്ന നയം മൂലം മെറിറ്റ് നോക്കാതെ മറ്റുപരിഗണനകൾ വച്ച് ഉദ്യാഗസ്ഥരെ നിയമിച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് ട്രംപ് ആരോപിച്ചു.
ദുരന്തത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്ന് അധികൃതർ വ്യക്തമാക്കിയിണ്ട്. അപകടത്തിൽ 67 പേർ മരിച്ചിട്ടുണ്ട്. 40 മൃതദേഹങ്ങൾ കണ്ടെടുത്തു. കൻസാസിലെ വിചിതയിൽ നിന്ന് 64 യാത്രക്കാരുമായി വാഷിങ്ടണിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറുമായി ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടർന്ന് പോട്ടോമാക് നദിയിലേക്ക് പതിച്ചു. അപകടത്തിൽ പെട്ട ആർമിയുടെ ബ്ലാക് ഹോക്ക് ഹെലികോപ്റ്ററിൽ 3 സൈനികരുണ്ടായിരുന്നു. വാഷിങ്ടണിലെ റൊണാൾഡ് റീഗൻ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യാനായി വരികയായിരുന്നു യാത്രാ വിമാനം. അപകടത്തിന് 30 സെക്കൻഡ് മുൻപ് എയർട്രേഫിക് കൺട്രോളിൽ നിന്ന് സൈനിക വിമാനത്തിന് 2 തവണ മുന്നറിയിപ്പ് നൽകിയരുന്നു.
യുഎസ് സമയം രാത്രി 9 മണിയോടെയായിരുന്നു അപകടം. കൊടും തണുത്ത കാലാവസ്ഥയിലും 300ൽ ഏറെ പേർ നദിയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ 40പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 27 മൃതദേഹങ്ങൾ വിമാന അവശിഷ്ടത്തിൽ നിന്നും ഒരു മൃതദേഹം ഹെലികോപ്ടറിൽ നിന്നുമാണ് കണ്ടെടുത്തത്
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ആകാശമേഖലയിലാണ് അപകടം. വൈറ്റ് ഹൗസില്‍ നിന്ന് വെറും 3 മൈൽ അകലെയാണ് അപകടം നടന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അപൂർവമായി മാത്രമേ ഇത്തരം ആകാശ കൂട്ടിയിടികൾ സംഭവിക്കാറുള്ളു. എവിടെയാണ് പിഴവു സംഭവിച്ചത് എന്ന് അന്വേഷണം നടക്കുകയാണ്.
American plane crash black box recovered