
ഡൽഹി: ബൈഡൻ ഭരണകൂടം ഇന്ത്യയിൽ അവരുടെ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നുള്ള ഗുരുതര ആരോപണമാണ് ട്രംപ് ഉയര്‍ത്തിയിട്ടുള്ളത്. യുഎസ് എയ്ഡ് നിര്‍ത്തലാക്കിയ ശേഷം പുറത്തു വന്ന കണക്കുകൾ ഇന്ത്യയിൽ വൻ വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനിടെയാണ് ട്രംപിന്‍റെ പുതിയ പരാമര്‍ശങ്ങളും വന്നിട്ടുള്ളത്.
ഇന്ത്യയിൽ 21 ദശലക്ഷം ഡോളർ അമേരിക്ക എന്തിന് ചെലവാക്കിയെന്നത് വ്യക്തമാക്കണമെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് നൽകുന്ന പണമെന്നാണ് ഈ തുകയെ വിശേഷിപ്പിച്ചിട്ടുള്ളത്. തുക നൽകി ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്ക നൽകിയ ഈ തുക കോൺഗ്രസിന് ലഭിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. യുഎസ് എയ്ഡ് വഴിയുള്ള പണം കൂടുതലും എത്തിയത് ഇന്ത്യയിലെ ആരോഗ്യ മേഖലയിലേക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. 64 ശതമാനത്തോളം തുക ഇന്ത്യയിലെ എയ്ഡ്സ് ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾക്ക് നൽകിയെന്നാണ് യുഎസിന്റെ തന്നെ രേഖകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തായാലും ആരോഗ്യമേഖലയിലായാലും ഏതൊക്കെ സംഘടനകൾക്കാണ് പണം കിട്ടിയതെന്ന് അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.