
ലാഹോർ: പാകിസ്ഥാനെ നടുക്കി ജുമ നമസ്കാരത്തിനിടെ ചാവേര്‍ സ്ഫോടനം. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജുമ നിസ്‌കാരത്തിനിടെയുണ്ടായ ചാവേർ ഭീകരാക്രണത്തിൽ 6 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മത പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖൈബര്‍ പഖ്തൂഖ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്റസാ ഹാളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മൗലാന അബ്ദുല്‍ ഹഖ് ഹഖാനി 1947 ല്‍ സ്ഥാപിച്ച മദ്റസയാണ് സഫോടനത്തില്‍ തകര്‍ന്നത്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധശ്രമത്തില്‍ മദ്റസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.