
കൊച്ചി: അഭിനേത്രി ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം. ഇതിനൊപ്പം തന്നെ ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ബോബിയുടെ പരാമര്‍ശം പലര്‍ക്കും അശ്ലീല കമന്‍റുകള്‍ ഇടാന്‍ ഊര്‍ജമായെന്നും ഹണി പറയുന്നു. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
അതിനിടെ വിഷയത്തിൽ പ്രതികരണവുമായി ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചത്. ബലമായി കൈ പിടിച്ചിട്ടില്ലെന്നും ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിവരിച്ചു. ആഭരണങ്ങള്‍ അണിയിച്ചിരുന്നെന്നും മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ടെന്നും താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്‍റുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.
അതേസമയം പണത്തിന്റെ ധാർഷ്ട്യത്തിൽ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നയാൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഹണിറോസ്, ബോബി ചെമ്മണ്ണൂരിന്‍റെ പേരും വെളിപ്പെടുത്തി പരാതിയും നൽകി ഉറച്ച് പോരാട്ടം പ്രഖ്യാപിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തുകയായിരുന്നു.