‘സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖ, കേരളം അതിജീവിക്കും എന്നതിന്റെ തെളിവ്’- ബജറ്റിനെ പുകഴ്ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയെന്നും, കേരളം അതിജീവിക്കും എന്നതിന്റെ തെളിവെന്നും, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ കുതിപ്പു നല്‍കാന്‍ ഉതകുന്ന ക്രിയാത്മക ഇടപെടലാണ് സംസ്ഥാനബജറ്റ്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്‍പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി.

അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കിയ ബജറ്റെന്നും വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വച്ചു. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏറ്റവുംമധികം പ്രതീക്ഷിക്കപ്പെട്ട സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധനവിന് ബജറ്റില്‍ ഇടം നല്‍കാത്തത് ഇതിനോടകം തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide