
ഷിക്കോഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പത്ത് മണിക്കൂറുകൾക്ക് ശേഷം ഷിക്കാഗോയിൽ തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് വിമാന കമ്പനി വിശദീകരിക്കുന്നത്. എന്നാൽ എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറികൾ തകരാറിലായതിനെ തുടർന്നാണ് 10 മണിക്കൂറിന് ശേഷം ഷിക്കാഗോയിൽ തന്നെ തിരിച്ചിറക്കേണ്ടിവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷിക്കാഗോ ഒആർഡി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇആർ എയർ ഇന്ത്യ വിമാനമാണ് പത്ത് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തിൽ പത്ത് ശുചിമുറികളാണുള്ളത്. ഇവയിൽ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഇവയിൽ ഒരു ശുചിമുറി മാത്രമേ ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാങ്കേതിക തകരാർ കൊണ്ടാണ് 10 മണിക്കൂറിന് ശേഷം തിരിച്ചിറക്കിയതെന്നാണ് എയർ ഇന്ത്യ വക്താവ് പറഞ്ഞതെങ്കിലും എന്താണ് സാങ്കേതിക തകരാർ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഷിക്കാഗോയിൽ ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദൽ നടപടികൾ സ്വീകരിച്ചുവരുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുക്കുന്നപക്ഷം ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിച്ച് നൽകുകയോ ചെയ്യുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.