തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയും ഇതുമായി അനുബന്ധപ്പെട്ട മൂന്ന് കേസുകളുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ഐ സി ബാലകൃഷ്ണന്‍ എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരാണ് ആത്മഹത്യ പ്രേരണ കേസിലെ പ്രതികള്‍. ഇവർക്കെതിരായ ആരോപണങ്ങളടക്കം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളായിരിക്കും ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേസിൽ കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരാനിരിക്കെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേൾക്കുന്നത്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്.