‘വനാതിർത്തിയിൽ നിന്നും പുറത്തു വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണം’, പാർലമെന്റിൽ ആവശ്യമുന്നയിച്ച് ഡീൻ കുര്യാക്കോസ് എംപി

ഡൽഹി: വനാതിർത്തിയിൽ നിന്നും പുറത്തു കടന്ന് മനുഷ്യനെ കൊല്ലുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ കൊല്ലാനുള്ള അനുമതി നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 1250 ആളുകൾ ഇത്തരത്തിൽ കേരളത്തിൽ തന്നെ കൊല്ലപ്പെട്ടു. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ കഴിഞ്ഞ മാസം 20 ദിവസത്തിനുള്ളിൽ 5 പേർ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടു. ഇതു സംബന്ധിച്ച് രണ്ടു സർക്കാരുകളും പരസ്പരം പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും ഡീൻ വിമർശിച്ചു.

കേന്ദ്ര സർക്കാർ നിരന്തരമായി പറയുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നാണ്. അതോടൊപ്പം ചീഫ് വൈൽഡ് ലൈഫ് വാർഡന് ഏതു മൃഗത്തേയും കൊല്ലാൻ അനുമതി നൽകാവുന്നതാണ് എന്നാണ്. എന്നാൽ സംസ്ഥാനം പറയുന്നത് നിയമത്തിൻ്റെ പരിഷ്ക്കരണത്തിലൂടെ മാത്രമേ മൃഗങ്ങളെ കൊല്ലാൻ കഴിയുകയുള്ളൂ എന്നാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിൻ്റെ നയമനുസരിച്ചും, അനുമതി ലഭ്യമാക്കിയും മാത്രമേ മൃഗങ്ങളെ വകവരുത്താൻ അനുവദിക്കുകയുള്ളൂവെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

വനത്തിന് പുറത്ത് കടന്ന് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഏതു മൃഗമാണെങ്കിലും അവയെ കൊല്ലാനുള്ള അനുമതി എല്ലാ
വർക്കും നൽകണമെന്നും, വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്ക, ആസ്ട്രേലിയ, ചൈന, കാനഡ തുടങ്ങിയയിടങ്ങളിൽ നായാട്ട് നിശ്ചിത സമയത്ത് അനുവദനീയമാണ് എന്നതുപോലെ, നമ്മുടെ രാജ്യത്തും ഓരോ വനത്തിൻ്റെയും ശേഷിക്കപ്പുറത്തുള്ള മൃഗങ്ങളുടെ എണ്ണം പെരുകിയാൽ അവയെ കൊല്ലാനുള്ള അനുമതി പ്രാബല്യത്തിൽ വരണം. ആ നിലയിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide