വാഷിങ്ടൺ: അമേരിക്കന്‍ ഭീമന്മാരായ ഓപ്പണ്‍ എ.ഐ, മെറ്റ, ഗൂഗിള്‍ എന്നിവരെ ഞെട്ടിച്ചുകൊണ്ട് ചൈനീസ് കമ്പനി അടുത്തിടെ പുറത്തിയ ഡീപ്പ്‌സീക്ക് വി3 (DeepSeek V3) എന്ന എ.ഐ. ചാറ്റ് ജി.പി.ടിയേക്കാളും ജെമിനിയേക്കാളും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനായെന്ന വാര്‍ത്തയും യു.എസ് കമ്പനികളെ ഞെട്ടിച്ചു. ചാറ്റ് ജി.പി.ടി -4 മോഡലിനെ ട്രെയിന്‍ ചെയ്യിക്കാന്‍ 100 മില്യന്‍ ഡോളറാണ് (ഏകദേശം 863 കോടി രൂപ) സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍എ.ഐ മുടക്കിയത്.
ഡീപ്‌സീക്ക് വി3ക്ക് വേണ്ടി ചെലവിട്ടത് 5.6 മില്യന്‍ ഡോളര്‍ (ഏകദേശം 48.3 കോടി രൂപ) മാത്രം. ലിയാംഗ് വെന്‍ഫെന്‍ഗ് എന്ന വ്യവസായി 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിക്കുന്നത്. ലാഭം മാത്രം നോക്കാതെ ഭാവിയെ മുന്നില്‍ കണ്ടുള്ള ഗവേഷണങ്ങളിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ടോപ് ചൈനീസ് സര്‍വകലാശാലകളിലെ യുവ പ്രതിഭകളെ തന്നെ കമ്പനി ജോലിക്കെടുത്തു. കോഡിംഗ് ജോലികള്‍ക്കായി 2023 നവംബറില്‍ ഡീപ്‌സീക്ക് കോഡറും അതിന് മുമ്പ് ഡീപ്‌സീക്ക് എല്‍.എല്‍.എമ്മും കമ്പനി വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എ.ഐ മോഡലായ ഡീപ്‌സീക്ക് വി2 2024 മേയില്‍ പുറത്തിറക്കിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്.
ചൈനീസ് എ.ഐ മോഡലുകളായ ബൈറ്റ്ഡാന്‍സ്,ടെന്‍സെന്റ്, ബൈദു, ആലിബാബ എന്നിവര്‍ക്കിട്ടായിരുന്നു ആദ്യ പണി. പിടിച്ചുനില്‍ക്കാന്‍ വില കുറക്കുകയല്ലാതെ മറ്റൊന്നും ഈ കമ്പനികള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ 236 ബില്യന്‍ പാരാമീറ്ററില്‍ ഡീപ്‌സീക്ക് കോഡര്‍ വി2വും ഡീപ്‌സീക്ക് ആര്‍1 എന്ന എ.ഐ മോഡലും കമ്പനി വിപണിയിലെത്തിച്ചു. മറ്റുള്ള എ.ഐ കമ്പനികള്‍ക്ക് ചെലവായതിന്റെ പത്ത് ശതമാനത്തില്‍ താഴെ തുക ഉപയോഗിച്ചാണ് ഡീപ്‌സീക്ക് ഇത് സാധ്യമാക്കിയത്.
Deep seek is Big challenge for USA