
കൊല്ലം: തുടർച്ചയായ മൂന്നാം ഇടത് സർക്കാർ എന്ന ലക്ഷ്യം മുന്നോട്ട് വച്ച് സി പി എം സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നു. പാർട്ടിയിൽ പിണറായിയുടെ അപ്രമാദിത്വം തെളിയിക്കുന്നതാണ് കൊല്ലത്ത് തുടരുന്ന സമ്മേളനം. വൻതോതിൽ സ്വകാര്യ നിക്ഷേപം ആർജിക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് പ്രതിനിധികളുടെ പൂർണ പിന്തുണ. നവകേരളത്തിനുള്ള പുതുവഴി പാർട്ടിയുടെ പ്രകടമായ നയ വ്യതിയാനത്തിന്‍റെത് കൂടിയാണെങ്കിലും പ്രതിനിധികൾ ആരും എതിർപ്പ് ഉയർത്തിയില്ല. നാല് മണിക്കൂർ ചർച്ചയിൽ പാർട്ടിയുടെ നയ വ്യതിയാനം ആരും ചോദ്യം ചെയ്തില്ല എന്നത് ശ്രദ്ധേയമായി.
സമ്മേളനത്തിന് മുൻപ് നയരേഖയെ പാർട്ടി സെക്രട്ടറി പരസ്യമായി പിന്തുണച്ചതോടെ ചർച്ചയും ചട്ടപ്പടിയായി. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിർദ്ദേശങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദ്ദേശം മാത്രമാണ് സമ്മേളന ചർച്ചയിൽ ഉയർന്നത്. സർക്കാറിന് മുന്നിൽ ഇനിയുള്ള 15 മാസം എതൊക്കെ മേഖലയിൽ സ്വകാര്യ പങ്കാളികൾ എത്തുമെന്നാണ് ഇനി അറിയാനുള്ളത്.