
വാഷിംഗ്ടൺ: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്‌കിയും നടത്തിയ ചര്‍ച്ചയിലുണ്ടായ കടുത്ത വാക് പോരിൽ പ്രതികരിച്ച് ലോക നേതാക്കൾ. സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് വന്നു. എന്നാല്‍, സെലന്‍സ്‌കിക്ക് കിട്ടേണ്ടത് കിട്ടി എന്നാണ് റഷ്യ പ്രതികരിച്ചത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ധാതുകരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ അദ്ദേഹം അമേരിക്കയെ അനാദരിച്ചെന്ന് ട്രംപ് ആരോപിച്ചിരുന്നു.
നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രൈനൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്സിലൂടെ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സും യുക്രൈന് പിന്തുണയറിയിച്ചു. ജര്‍മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും യുക്രൈനെ പിന്തുണച്ചിട്ടുണ്ട്. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രൈനാണെന്ന് അദ്ദേഹം തുറന്നടിച്ചു.