
വാഷിംഗ്ടൺ: കോടികൾ വിലവരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വീണു. ഹാരി എസ് ട്രൂമാന്‍ എന്ന യുഎസിന്‍റെ വിമാനവാഹിനിക്കപ്പലില്‍ നിന്നാണ് യുദ്ധ വിമാനം കടലില്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഒരു നാവികന് പരിക്കേറ്റിട്ടുണ്ട്. വിമാനം വലിച്ചുകൊണ്ടുവരുന്ന ഒരു ട്രാക്ടറും കപ്പലില്‍നിന്ന് കടലിലേക്ക് തെന്നിവീണു. 6.7 കോടി ഡോളർ മൂല്യം വരുന്ന യുദ്ധവിമാനമാണ് യുഎസിന് അപകടത്തിലൂടെ നഷ്ടപ്പെട്ടത്.
വിമാനവാഹിനി കപ്പലിലെ ഹാംഗര്‍ ബേയില്‍ വലിച്ചുകൊണ്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സംഭവം ഉണ്ടായത്. എഫ്/എ-18 ഇ യുദ്ധ വിമാനവും ടോ ട്രാക്ടറും കടലില്‍ നഷ്ടപ്പെട്ടതായി യുഎസ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം കടലില്‍ വീഴുന്നതിന് മുമ്പ് നാവികര്‍ രക്ഷപ്പെട്ടു. ഇതിനിടെ ഒരാള്‍ക്ക് നിസാര പരിക്കേറ്റതായും നാവികസേന വ്യക്തമാക്കി. ആറ് മാസത്തിനിടെ ഹാരി എസ് ട്രൂമാന്‍ വിമാന വാഹിനി കപ്പലില്‍നിന്ന് നഷ്ടപ്പെടുന്ന രണ്ടാമത്തെ എഫ്/എ-18 ഇ യുദ്ധ വിമാനമാണിത്.