ന്യൂയോർക്ക്: 2025ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കാരോലൈനയിൽ നടപ്പാക്കി. 23 വർഷങ്ങൾക്ക് മുൻപ് ശിക്ഷിക്കപ്പെട്ട സൗത്ത് കാരോലൈനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷയാണ് ജനുവരി 31ന് നടപ്പാക്കിയത്. സെപ്റ്റംബർ മുതലുള്ള കണക്കുകൾ നോക്കിയാൽ കാരോലൈന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണ് മരിയോൺ ബോമാൻ ജൂനിയറിന്റേത്.
കഴിഞ്ഞ വർഷം മാത്രം യുഎസിൽ 25 വധശിക്ഷകൾ നടപ്പാക്കിയെന്നാണ് ഔദ്യോഗിക കണക്കുകൾ. 2001ൽ 21 വയസുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002ൽ ബോമാൻ (44) കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, അറസ്റ്റിലായ ശേഷം ബോമാൻ താൻ നിരപരാധി ആണെന്ന് ആവർത്തിച്ചു. “ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല” എന്ന് പറഞ്ഞ് ബോമാൻ കുറ്റം നിഷേധിക്കുകയായിരുന്നു. 31ന് വൈകുന്നേരം 6:27 ന് വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. അതേസമയം, ജയിലിനു പുറത്തു വധ ശിക്ഷയെ എതിർക്കുന്നവർ പ്രകടനം സംഘടിപ്പിച്ചിരുന്നു.