
ജറുസലേം: ഗാസയ്ക്ക് ആശ്വാസമയി ഇസ്രയേൽ – ഹമാസ് വെടിനിര്‍ത്തൽ കരാർ അഞ്ചാം റൗണ്ടും വിജയകരമായി പൂർത്തിയാക്കി. വെടിനിർത്തലിന്‍റെ ഭാഗമായുള്ള തടവുകാരുടെ മോചനവും തുടരുകയാണ്. ഇന്ന് 3 ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീനികൾക്കും ഇത് പ്രകാരം മോചനം ലഭിച്ചു. എന്നാൽ ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കും മുന്‍പ് ജനക്കൂട്ടത്തിനു മുന്നില്‍ ഹമാസ് പ്രദര്‍ശിപ്പിച്ചത് കല്ലുകടിയായിട്ടുണ്ട്. നൂറുകണക്കിനു വരുന്ന ആള്‍ക്കാരുടെ മുന്നില്‍ ബന്ദികളെ എത്തിച്ച, മുഖംമൂടി ധാരികളായ ഹമാസ് സൈനികര്‍ ഇവരോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് മൂന്നു പേരെയും അന്താരാഷ്ട്രാ റെഡ് ക്രോസിനു കൈമാറിയത്. ഇത് വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഇസ്രയേൽ പ്രതികരിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ഡസന്‍ കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായാണ് മൂന്ന് ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. എലി ഷറാബി(52), ഒഹാദ് ബെന്‍ ആമി (56), ഓര്‍ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം തടവുകാരെ കൈമാറുന്ന അഞ്ചാമത്തെ സംഭവമാണിത്. 18 ബന്ദികളെയും 550ലധികം പലസ്തീന്‍ തടവുകാരെയും ഇതിനകം മോചിപ്പിച്ചിട്ടുണ്ട്.